ശബരിമല: മത ധ്രുവീകരണത്തിലൂടെ വര്‍ഗീയ മുതലെടുപ്പിന് ബി.ജെ.പി ശ്രമം എസ്.ഡി.പി.ഐ
SDPI
19 ഒക്ടോബർ 2018
തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീ പ്രവേശനം നിയമാനുസൃതമാക്കിയ സുപ്രീം കോടതി വിധിയുടെ മറവില്‍ മതധ്രുവീകരണത്തിനും വര്‍ഗീയ മുതലെടുപ്പിനും ബി.ജെപി ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍.
ശബരിമലയില്‍ ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥരെ ജാതി തിരിച്ച് ആക്ഷേപിക്കുന്ന ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശങ്ങള്‍ അത്യന്തം അപകടകരമാണ്. യുവതികളെ സന്നിധാനത്തിലെത്തിക്കാന്‍ സംരക്ഷണമൊരുക്കിയത് എസ്.ഡി.പി.ഐക്കാരായ പോലിസുകാരാണെന്നാണ് പിള്ളയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം നിലയ്ക്കലില്‍ സമരക്കാരെ നേരിട്ടത് കൃസ്ത്യാനികളായ പോലിസുകാരാണെന്ന് പിള്ള ആരോപിച്ചിരുന്നു. കൂടാതെ വിശ്വാസികളായ പോലിസുകാര്‍ ഉണരണമെന്നുമാണ് പിള്ളയുടെ ആഹ്വാനം. പോലിസ് സേനയെ വര്‍ഗീയമായി വിഭജിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിനും അതിലൂടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. യുവതികളിലൊരാള്‍ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനുമായി മംഗലാപുരത്ത് വെച്ച് പലതവണ കൂടിക്കാഴ്ച നടത്തിയ ആളാണെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്. സംഭവത്തില്‍ എസ്.ഡി.പി.ഐയെ വലിച്ചിഴയ്ക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പി നീക്കം തിരിച്ചറിയണമെന്നും പോലീസ് സേനക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച ശ്രീധരന്‍ പിള്ളക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.