പട്ടിക ജാതി സ്‌കോളര്‍ഷിപ്പ് നിഷേധം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പ്രതിഷേധാര്‍ഹം- എസ്.ഡി.പി.ഐ
sdpi
12 സെപ്റ്റംബർ 2020
തിരുവനന്തപുരം: പട്ടിക ജാതി വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിവന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം പെരുവഴിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും വിഷയത്തില്‍ നിഷേധാല്‍മകമായ നിലപാടാണ് സ്വീകരിക്കുന്നത്. 1989 മുതല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സ്‌കോളര്‍ഷിപ്പ് പദ്ധതി 2015 മുതലാണ് സംസ്ഥാനത്ത് നല്‍കാന്‍ തുടങ്ങിയത്. 2017 മുതല്‍ ജില്ലാ പട്ടികജാതി ഓഫിസ് വഴിയാണ് ഇതു വിതരണം ചെയ്തിരുന്നത്. എന്നാല്‍ 2018 ല്‍ 'റിവിഷന്‍ ഓഫ് ഗെയ്ഡ്‌ലൈന്‍സ്' പ്രകാരം വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ നിഷേധിക്കുകകയായിരുന്നു. തുടര്‍ന്ന് പഠനം മുടങ്ങിയ ചില വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വീണ്ടും വിതരണം തുടങ്ങി. എന്നാല്‍ ഈ അധ്യയന വര്‍ഷാരംഭത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തേണ്ടതില്ല എന്ന് പട്ടിക ജാതി വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ മേധാവികള്‍ക്ക് അനൗദ്യോഗികമായി അറിയിപ്പു നല്‍കിയിരിക്കുന്നതായാണ് വിവരം. സംസ്ഥാന പട്ടിക ജാതി വികസന വകുപ്പ് മന്ത്രിയുടെ അറിവോടെയാണ് ഇതു നടന്നത്. 2018 ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതി സ്‌കോളര്‍ഷിപ്പ് അട്ടിമറിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതര സംസ്ഥാനങ്ങളില്‍ പ്രഫഷനല്‍ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്ന ആയിരക്കണക്കിന് എസ്.സി വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷ പോലും എഴുതാന്‍ കഴിഞ്ഞിട്ടില്ല. ഫീസടയ്ക്കാനാവത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ് പോലും അറ്റന്റ് ചെയ്യാനാവാതെ തീരാദു:ഖത്തിലായിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. പട്ടിക ജാതി വിഭാഗങ്ങളോടുള്ള ഈ അനീതി അവസാനിപ്പിച്ച് പട്ടിക ജാതി വികസന ഫണ്ടില്‍ നിന്ന് തുക നല്‍കി വിദ്യാര്‍ത്ഥികളുടെ പഠനം തുടരുവാനുള്ള സാഹചര്യമൊരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി.