SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കെവിന്‍ വധം: എസ്‌ഐ യെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണം: എസ്ഡിപിഐ
SDPI
30 മെയ്‌ 2019

കോട്ടയം: സംസ്ഥാനത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയായ (ജാതിക്കൊല) കെവിന്‍ വധക്കേസില്‍ ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കപ്പെട്ട എസ്ഐ യെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്ത നടപടി ഉടന്‍ റദ്ദാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പോലിസ് മേധാവി പോലും അറിയാതെയാണ് കുറ്റവാളിയായ പോലിസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത നടപടി താന്‍ അറിഞ്ഞില്ലെന്നാണ് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ് റ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പിന്നെ ആരാണ് കുറ്റവാളിയായ ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന ഷിബുവിന്റെ നിസ്സംഗതയും പ്രതികള്‍ക്കനുകൂലമായ നിലപാടുമാണ് കെവിന്റെ മരണത്തിനിടയാക്കിയതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അയാള്‍ക്കെതിരേ നടപടിയെടുത്തത്. ഗാന്ധിനഗര്‍ എസ്ഐയും എഎസ്ഐയും കേസില്‍ പ്രതിചേര്‍ക്കപ്പെടേണ്ടവരായിരുന്നു. അവരെ പ്രതിചേര്‍ക്കാതെ കേസെടുത്തത് തന്നെ സര്‍ക്കാരിന്റെ ഗൂഢാലോചനയാണ്. തുടക്കം മുതലേ കേസില്‍ പ്രതികളായ പോലിസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനുള്ള ശ്രമമായിരുന്നു നടന്നത്. എസ്ഐയെ തിരിച്ചെടുക്കാനുള്ള നടപടികള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ രഹസ്യമാക്കി വച്ചതുതന്നെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നു. കെവിന്റെ ചരമ വാര്‍ഷികത്തില്‍ വേദനിക്കുന്ന ഉറ്റവരുടെ മനസില്‍ തീക്കനല്‍ കോരിയിട്ടാണ് എറണാകുളം റേയ്ഞ്ച് ഐജി കുറ്റക്കാരനായ ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് ഉത്തരവിറക്കിയിരിക്കുന്നത്. പ്രമാദമായ കേസില്‍ സംസ്ഥാന പോലിസ് മേധാവി പോലും അറിയാതെ ഐജി എടുത്ത തീരുമാനം ആരുടെ സമ്മര്‍ദ്ദം മൂലമാണെന്നു വ്യക്തമാക്കണം. കൊലക്കുറ്റത്തില്‍ പോലും കൂട്ടുത്തരവാദിയായതിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട ഒരാളെ ക്രമസമാധാനപാലനം ഏല്‍പ്പിക്കുന്നത് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കും. വേലി തന്നെ വിളവു തിന്നുന്ന സാഹചര്യം സൃഷ്ടിക്കുന്ന ഗുരുതരമായ നടപടി സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെവിന്റെ കുടുംബത്തിനും ഭാര്യ നീനുവിനും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്തെ ഞെട്ടിച്ച
ജാതിക്കൊല നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും നവോത്ഥാന മുന്നേറ്റത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി കെവിന്റെ വീടു സന്ദര്‍ശിക്കാത്തതും സംശയകരമാണ്. ക്രമസമാധാന പാലന ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഇനി പ്രതീക്ഷ വിചാരണ കോടതി മാത്രമാണെന്നും തുളസീധരന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് യു നവാസ്, ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസ്സന്‍, സെക്രട്ടറി മുഹമ്മദ് സാലിഹ് എന്നിവരും സംബന്ധിച്ചു.