SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

തിരൂരിനെ കണ്ണൂരാക്കാന്‍ അനുവദിക്കില്ല; എസ്.ഡി.പി.ഐ
എസ്.ഡി.പി.ഐ
മലപ്പുറം
18 ഏപ്രില് 2014

കോട്ടക്കല്‍: സി.പി.എമ്മുകാരുടെ അക്രമത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന എസ്.ഡി.പി.ഐ.പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി റഈസിനെ ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തി റഈസിനെ സന്ദര്‍ശിച്ചത്. തീരദേശ മേഖലയില്‍ അശാന്തി വിതച്ച് പാര്‍ട്ടി ഗ്രാമങ്ങള്‍ തീര്‍ക്കാമെന്ന സി.പി.എമ്മിന്റെ കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. എം.എസ്.എഫിലും മുസ്്‌ലിംലീഗിലും പ്രവര്‍ത്തിച്ചാണ് നിയമ വിദ്യാര്‍ഥിയായ റഈസ് എസ്.ഡി.പി.ഐയിലെത്തിയത്. സി.പി.എം എന്തിനാണ് റഈസിനെ ആക്രമിച്ചതെന്ന് ആ പാര്‍ട്ടിയുടെ നേതാക്കള്‍ വ്യക്തമാക്കണം. തീരദേശത്ത് സി.പി.എമ്മും മുസ്്‌ലിംലീഗും സംയുക്തമായി വളര്‍ത്തിയെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ സംയുക്തമായി തന്നെ അക്രമിക്കുകയാണ് ഇരുപാര്‍ട്ടികളും ചെയ്യുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. മുസ്്‌ലിംലീഗില്‍ നിന്നും സി.പി.എമ്മില്‍ നിന്നും എസ്.ഡി.പി.ഐ.യിലേക്കു വരുന്നവരെ അക്രമം കൊണ്ടു തടുക്കാനുള്ള ശ്രമം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മംഗലത്ത് എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സ്വാഭാവിക പ്രതികരണത്തെ പര്‍വതീകരിച്ചവര്‍ ഇരുളിന്റെ മറവില്‍ റഈസിനെ സായുധസംഘം അക്രമിച്ചത് കണ്ടില്ലെന്നു നടിക്കുന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. മംഗലത്ത് എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ അബ്ദുലത്തീഫിനെ അക്രമിച്ച പ്രതികളെ പിടികൂടുന്നതില്‍ പോലിസ് കാണിച്ച അലംഭാവമാണ് പുറത്തൂരില്‍ റഈസിനെ അക്രമിക്കുന്നതിലെത്തിച്ചത്. പോലിസ് പക്ഷപാതിത്വം അവസാനിപ്പിച്ച് ഇരു സംഭവങ്ങളിലെയും പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ.ജില്ലാ വൈസ്പ്രസിഡന്റ് സി ജി ഉണ്ണി, സെക്രട്ടറി എം പി മുസ്തഫ, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് എം അബ്ദുറഷീദ്, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് കെ അശ്‌റഫ് എന്നിവരും ജില്ലാ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.