ഷാഹി ഈദ്ഗാഹ് മസ്ജിദ് - കോടതി മുസ്ലിങ്ങളുടെ മുറിവിൽ മുളക് പുരട്ടുന്നു
sdpi
30 നവംബർ 2021
ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന ഹരജി ഫയലിൽ സ്വീകരിച്ചതിലൂടെ, ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ മുറിവിൽ മുളക് പുരട്ടുകയാണ് മഥുര ജില്ലാ കോടതി ചെയ്തിട്ടുള്ളതെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യാ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു.
തകർക്കേണ്ടുന്ന പള്ളികളുടെ പട്ടിക വലതുപക്ഷ ഹിന്ദുത്വ ഫാഷിസ്റ്റുകൾ മുമ്പേ തയാറാക്കിയതാണ്. അവരുടെ തകർക്കൽ പരമ്പരയിലെ വിജയകരമായ ആദ്യ പരീക്ഷണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ബാബരി തർക്കത്തിലെ കോടതി വിധികൾ വംശീയ ഫാഷിസ്റ്റുകൾക്ക് വലിയൊരു ഉത്തേജകമായി ഭവിച്ചു. ബാബരി മസ്ജിദ് കേസ് ഏൽപിച്ച ഞെട്ടലിൽ നിന്നും ആഘാതത്തിൽ നിന്നും ഇതുവരെ മുസ്ലിം സമുദായം മുക്തമായിട്ടില്ല. ഈയൊരു നീറുന്ന സാഹചര്യത്തിലാണ്, വിഭാഗീയവും, വിനാശകരവുമായ ഒരു ഹരജിയുമായി ഹിന്ദുത്വ ശക്തികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
ആരാധനാലയങ്ങളുടെ മതകീയ സ്വഭാവം 1947 ആഗസ്റ്റ് 15 ആം തീയതിയിലേത് പോലെ തുടരുമെന്നും, ഒരു മതവിഭാഗത്തിന്റെയും ആരാധനാസ്ഥലങ്ങൾ ആരും മറ്റൊരു മത വിഭാഗത്തിന്റേതായി പരിവർത്തിപ്പിക്കുകയില്ലെന്നുമുള്ള 1991 ലെ ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണ് കോടതി നടപടി എന്നത് അത്യന്തം സങ്കടകരമാണ്.
ആർഎസ്എസിന്റെ രണ്ടാം സർസംഘചാലക് ഗോൾവാൾക്കർ വിഭാവനം ചെയ്തിട്ടുള്ള ഹിന്ദുത്വരാഷ്ട്ര നിർമിതിയിലേക്കുള്ള പ്രയാണത്തിൽ സംഘപരിവാരത്തിന്റെ മുഖ്യ അജണ്ടകളിൽ ഒന്നാണ് പള്ളികൾ തകർക്കൽ. വലിയൊരു പരിധിവരെ നീതിന്യായ വ്യവസ്ഥയടക്കം സകല സംവിധാനങ്ങളും ഇതിനായി അവർ കാവിവൽക്കരിച്ചു കഴിഞ്ഞിട്ടുണ്ട്. ഷാഹി ഈദ്ഗാഹ് മസ്ജിദ് വിഷയത്തിലെ കോടതി നടപടി ഈ കാവിവൽക്കരണത്തിന്റെ പരിണിതിയാണ്.
സാമുദായിക ധ്രുവീകരണം വർധിപ്പിക്കാനും, സമൂഹത്തിന്റെ സ്വസ്ഥതയും ഇപ്പോൾ തന്നെ അങ്ങേയറ്റം ലോലമായിക്കഴിഞ്ഞിട്ടുളള സാമുദായിക സൗഹാർദം കൂടുതൽ തകരാനും മാത്രമേ മസ്ജിദിന് മേലുള്ള അവകാശവാദം പ്രയോജനപ്പെടുകയുള്ളൂ.
രാജ്യത്തെ മതേതര ജനാധിപത്യ ബോധമുളള ജനങ്ങൾ ഉണർന്നെഴുന്നേറ്റ് തീവ്രവലതുപക്ഷ ഫാഷിസ്റ്റുകളുടെ വംശീയ അജണ്ടയെ ചെറുക്കാത്ത പക്ഷം, മതേതര ജനാധിപത്യ ഇന്ത്യ കേവലം ചരിത്ര പുസ്തകത്താളുകളിൽ മാത്രമേ അവശേഷിക്കുകയുള്ളുവെന്ന് ഫൈസി ഓർമപ്പെടുത്തി