വേങ്ങര: ബദല്‍ രാഷ്്ട്രീയത്തിനുള്ള അംഗീകാരം - എസ്.ഡി.പി.ഐ
SDPI
16 ഒക്ടോബർ 2017
കോഴിക്കോട് : വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്ക് ലഭിച്ച പിന്തുണ ബദല്‍ രാഷ്്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പരമ്പരാഗത രാഷ്്ട്രീയ വിശ്വാസത്തിനപ്പുറത്തേക്ക് ജനപക്ഷ രാഷ്്ട്രീയത്തെ തിരിച്ചറിയാനും അംഗീകരിക്കാനും ജനങ്ങള്‍ തയ്യാറാകുന്നുവെന്നുള്ളത് ശുഭ സൂചനയാണ്. ഇടത്-വലത് മുന്നണികളുടെ ഫാഷിസ്റ്റ്-കോര്‍പ്പറേറ്റ് പ്രീണന രാഷ്്ട്രീയത്തെ ജനങ്ങള്‍ തിരസ്‌കരിച്ച് തുടങ്ങിയിരിക്കുന്നു. ഫാഷിസത്തെ പ്രതിരോധിക്കുന്നതില്‍ പരിമിതികളില്ലാത്ത രാഷ്്ട്രീയ മുന്നേറ്റമാണ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുക. എസ്.ഡി.പി.ഐ ബി.ജെ.പിയെക്കാള്‍ മുന്നില്‍ വന്നത് ബി.ജെ.പി പ്രസിഡന്റിനെ മാത്രമല്ല ഇടത്-വലത് മുന്നണി നേതാക്കന്‍മാരെയും അസ്വസ്ഥപ്പെടുത്തുന്നത് ആശ്ചര്യജനകമാണ്. ഇടതു-വലതു മുന്നണികള്‍ക്കും ബി.ജെ.പിക്കുമെതിരായി ഉയര്‍ന്നുവരുന്ന രാഷ്്ട്രീയ മുന്നേറ്റത്തെ താറടിക്കാനും തളര്‍ത്താനുമുള്ള ശ്രമങ്ങള്‍ സജീവമാണ്. ഇത് തിരിച്ചറിയാന്‍ ജനാധിപത്യവിശ്വാസികള്‍ തയ്യാറാവണം. എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന ബദല്‍ രാഷ്്ട്രീയത്തെ പിന്തുണച്ച വേങ്ങരയിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും സംസ്ഥാന സെക്രട്ടറിയേറ്റ് നന്ദി രേഖപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ എം.കെ. മനോജ്കുമാര്‍, അജ്മല്‍ ഇസ്്മായില്‍, സെക്രട്ടറിമാരായ പി.കെ.ഉസ്മാന്‍, റോയ് അറയ്ക്കല്‍, കെ.കെ. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.