നവംബര്‍ 8 : എസ്.ഡി.പി.ഐ ദേശ വ്യാപക പ്രതിഷേധം
SDPI
01 നവംബർ 2017
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിക്കപ്പെട്ട നോട്ടു നിരോധനത്തിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സാമ്പത്തിക ദുരന്തം മാത്രമാണ് സമ്മാനിക്കാന്‍ കഴിഞ്ഞതെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ). ഈ സാഹചര്യത്തില്‍ നവംബര്‍ 8 ന് പിന്നിട്ട ഒരു വര്‍ഷത്തിന് നരേന്ദ്രമോദി മറുപടി പറയുക എന്ന മുദ്രാവാക്യമുയര്‍ത്തി വിചാരണ ദിനമായി ആചരിക്കും. കഴിഞ്ഞ നവംബര്‍ 8 ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച നോട്ടു നിരോധനം രാജ്യത്താകമാനം പിടിച്ചുലക്കുകയും സാധാരണക്കാരെ തീരാ ദുരിതത്തിലാക്കുകയും ചെയ്തതായി എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എ സഈദ് പറഞ്ഞു.
നോട്ട് നിരോധനം ചരിത്രപരമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇത് പരാജയപ്പെട്ടാല്‍ താന്‍ അതിന് ഉത്തരവാദിയായിരിക്കുമെന്നും തന്നെ പരസ്യമായി ശിക്ഷിക്കാമെന്നാണ് രാജ്യത്തോട് പറഞ്ഞത്. എന്നാല്‍ നോട്ടു നിരോധനം രാജ്യത്തിന് സാമ്പത്തിക തകര്‍ച്ച മാത്രമാണ് സമ്മാനിച്ചത്. ഇതിനായി ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ പൂര്‍ണ്ണമായും തെറ്റായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധ ജനങ്ങളും അംഗവൈകല്യം സംഭവിച്ചവരും രാവും പകലും ക്യൂവില്‍ നിന്ന് വലഞ്ഞു. അതേസമയം, കുത്തകകളും മന്ത്രിമാരും ഉദ്ദ്യോഗസ്ഥരുടെ മേലാളന്മാരും പിന്‍വാതിലിലൂടെ വന്‍തോതില്‍ നോട്ടുകള്‍ മാറാന്‍ സൗകര്യമുണ്ടാക്കി.
നോട്ടു നിരോധനം നടപ്പാക്കി ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ കള്ളപ്പണം പുറത്ത് കൊണ്ടുവരാനോ, കള്ളപ്പണം പിടിച്ചെടുക്കാനോ കഴിഞ്ഞിട്ടില്ല. ഭീകരവാദത്തിന് കടിഞ്ഞാണിടുമെന്ന വാദവും പാഴ്‌വാക്കായി. അത്യന്തികമായി രാജ്യം നോട്ടില്ലാതെ നരകിക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ചരിത്രത്തില്‍ മുമ്പാരും കാട്ടാത്ത ധീരവും ചരിത്രപരവുമായ തീരുമാനമായാണ് മോഡി സര്‍ക്കാര്‍ നോട്ടു നിരോധനത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ മുമ്പ് അവസരവാദിയും നോട്ടു നിരോധനം നടപ്പാക്കിയിട്ടുണ്ടെന്നതാണ് വസ്തുത. മതിയായ തയ്യാറുകളോടെ വിദഗ്ദരും മന്ത്രിമാരും മുന്നണിമാരും കൂടിയാലോചിച്ചാണ് അത്തരം തീരുമാനങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ വ്യക്തിഗത നേട്ടത്തിന് മോഡി സ്വന്തം മന്ത്രിമാരോടും സാമ്പത്തിക വിദഗ്ദരോടു പോലും കൂടിയാലോചിക്കാതെയാണ് മോഡി നോട്ടു നിരോധനം ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്.
നോട്ടു നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. വ്യാവസായിക മേഖല ഇപ്പോഴും ഭീമമായ നഷ്ടത്തിലാണ്. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിര്‍മ്മാണ മേഖല ഇപ്പോഴും സ്തംഭനാവസ്ഥയിലും വ്യാപാര മേഖല തകര്‍ച്ചയുടെ വക്കിലുമാണ്. തൊഴിലാളികളും കര്‍ഷകരും ഉപജീവനത്തിന് ബുദ്ധിമുട്ടുന്ന ഭീതിദമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
നീണ്ട ഒരു വര്‍ഷത്തിനു ശേഷവും നിരോധിച്ച നോട്ടുകള്‍ വന്‍തോതില്‍ പിടിച്ചെടുക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ ദുരൂഹതയുണ്ട്. പോലീസോ ഇന്റലിജന്‍സ് ഏജന്‍സികളോ കുറ്റവാളികളുടെ പേരോ മറ്റ് വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ തയ്യാറാവുന്നില്ല.
നോട്ടു നിരോധനം പരാജയപ്പെട്ടാല്‍ തന്നെ പരസ്യമായി ശിക്ഷിക്കാം എന്ന വാഗ്ദാനം നരേന്ദ്രമോദി തന്ത്രപൂര്‍വ്വം മറക്കുകയുമാണെന്ന് എ സഈദ് കുറ്റപ്പെടുത്തി. കുറ്റകരമായ അനാസ്ഥക്ക് നരേന്ദ്രമോദി രാജ്യത്തോട് മറുപടി പറയേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നവംബര്‍ 8 ന് എസ്.ഡി.പി.ഐ രാജ്യ വ്യാപക പ്രക്ഷോഭം നടക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ റിസര്‍വ്വ് ബാങ്കുകള്‍ക്ക് മുമ്പിലും ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുമ്പിലും ധര്‍ണ്ണ നടത്തും.