ഉമ്മന്‍ ചാണ്ടി പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കണം: എസ്.ഡി.പി.ഐ
SDPI
09 നവംബർ 2017
കോഴിക്കോട്: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതനായ ഉമ്മന്‍ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും സ്ഥാനങ്ങള്‍ രാജിവെച്ച് പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനുള്ള മാന്യത കാട്ടണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു.
രാഷ്ട്രീയ നേതാക്കള്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പണം സമ്പാദിക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളെ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശരിവെക്കുകയാണ്. അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഒരാളെയും വിശ്വസിക്കാനാകാത്ത സംസ്ഥാനമായി കേരളം മാറിയതിന്റെ സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്. ജനകീയനായ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്ന പ്രതിച്ഛായ ഇതോടെ തകര്‍ന്ന് വീണിരിക്കുന്നു.
സാങ്കേതികതകളില്‍ കടിച്ചുതൂങ്ങി സോളാര്‍ റിപ്പോര്‍ട്ടിലെ വസ്തുതകളെ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് വൃഥാ വ്യായാമമാണ്. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്ന ഈ രീതി യു.ഡി.എഫിനെ കൂടുതല്‍ സംശയത്തിന്റെ കരിനിഴലിലാക്കുകയാണ്.
ഉമ്മന്‍ ചാണ്ടി അടക്കമുള്ള ജനപ്രതിനിധികളുടെമേല്‍ സോളാര്‍ കമ്മീഷന്‍ ചുമത്തിയ കുറ്റങ്ങള്‍ ശരിയാണെങ്കില്‍ വോട്ട് നല്‍കി അധികാരത്തിലേറ്റിയ ജനങ്ങളോടുള്ള വിശ്വാസ വഞ്ചനയും സത്യപ്രതിജ്ഞാലംഘനവും നടന്നിരിക്കുന്നു. റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നിയമ നടപടി പൂര്‍ത്തിയാകുന്നത് വരെ ആരോപണ വിധേയര്‍ പൊതുജനസേവകരുടെ കുപ്പായമണിയുന്നതില്‍ അര്‍ത്ഥമില്ലെന്നും മജീദ് ഫൈസി അഭിപ്രായപ്പെട്ടു.