PR Conf_SDPI_മുഖ്യമന്ത്രി ഭൂമാഫിയയുടെയും, നിയമലംഘകരുടെയം തടവില്‍: എസ്.ഡി.പി.ഐ
SDPI
21 നവംബർ 2017
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ ഭരണം നടത്തുന്നത് ഭൂമാഫിയകളുടെയും നിയമലംഘകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമാണെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് പി. അബ്ദുള്‍ മജീദ് ഫൈസി ആരോപിച്ചു. മുഖ്യമന്ത്രി ഭൂമാഫിയയുടെ തടവിലാണ്.''സര്‍ക്കാര്‍ ഒപ്പമുണ്ട്'' എന്ന പ്രഖ്യാപനം കൊണ്ട് പിണറായി സര്‍ക്കാര്‍ ഉദ്ദേശിച്ചത് ഏത് അഴിമതിയ്ക്കും സര്‍ക്കാരിന്റെ പിന്തുണയെന്നാണ്.
വന്‍കിട കൈയ്യേറ്റക്കാരെ സംബന്ധിച്ച് റവന്യു വകുപ്പ് തയ്യാറാക്കിയ ലിസ്റ്റില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വൈദ്യുതി മന്ത്രിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമി കൈയ്യേറ്റക്കാരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. എ.ഡി.ജി.പി. തച്ചങ്കരിയുടെ ബന്ധുക്കളും വ്യാപകമായി ഭൂമി കൈയ്യേറിയിരിക്കുന്നുവെന്ന കാര്യങ്ങള്‍ പരാമര്‍ശിച്ച് ഒരു വര്‍ഷം മുമ്പ് റവന്യൂ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യറാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി ആ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ നാളിതുവരെ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തത് ദുരൂഹമാണ്. സര്‍ക്കാര്‍ ഭൂമി എന്ന നിലയില്‍ എസ്റ്റേറ്റില്‍ നിന്ന് ഇപ്പോഴും ആദായമെടുക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കണം.
കുമരകം കവണാറ്റിന്‍കരയില്‍ വേമ്പനാട്ട് കായല്‍ ഉള്‍പ്പെടെ രാജീവ് ചന്ദ്രശേഖന്‍ എം.പി. പുറമ്പോക്ക് ഭൂമികൈയ്യേറി റിസോര്‍ട്ട് പണിതുകൊണ്ടിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം തഹസില്‍ദാര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ നിയമലംഘകര്‍ക്ക് നല്‍കാന്‍ പോലും തയ്യാറാകാത്തത് മുഖ്യമന്ത്രി കൈയ്യേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതിന്റെ തെളിവാണ്. അനധികൃത ഭൂമികൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ;
പി. അബ്ദുള്‍ മജീദ് ഫൈസി (ജാഥ ക്യാപ്റ്റന്‍, സംസ്ഥാന പ്രസിഡന്റ്)
എം.കെ. മനോജ്കുമാര്‍ (ജാഥ അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി)
റോയി അറക്കല്‍ (ജാഥ അംഗം, സംസ്ഥാന സെക്രട്ടറി)
യു. നവാസ് (ജില്ലാ പ്രസിഡന്റ്, കോട്ടയം)
സി.എച്ച്. ഹസീബ് (ജില്ലാ ജനറല്‍ സെക്രട്ടറി, കോട്ടയം)