SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

PR_Conf_കുറ്റിപ്പുറത്ത് സൈനിക ആയുധ ശേഖരം കണ്ടെടുത്ത സംഭവം: അന്വേഷണം കാര്യക്ഷമമമാക്കുക. പ്രതികളെ അറസ്റ്റു ചെയ്യുക: എസ്.ഡി.പി.ഐ എസ്.പി ഓഫീസ് മാര്‍ച്ച് ഫെബ്രുവരി 28ന്
SDPI
22 ഫെബ്രുവരി 2018

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് സൈന്യം മാത്രം ഉപയോഗിക്കുന്ന വന്‍ ആയുധ ശേഖരം കണ്ടെടുത്ത സംഭവത്തില്‍  അന്വേഷണം കാര്യക്ഷമമാക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 28ന് മലപ്പുറം എസ്.പി.ഓഫീസിലേക്ക് എസ്.ഡി.പി.ഐ പ്രതിഷേധ മാര്‍ച്ച് നടത്തും.
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള മിലിട്ടറി ക്യാമ്പിലെ ആയുധങ്ങള്‍ പുറത്തെത്തിയത് ഗുരുതരമായ സംഭവമാണ്. മഹാരാഷ്ട്ര പുല്‍ഗാവിലെ ആയുധ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ചവയാണിവയെന്ന് മിലിട്ടറി ഇന്റലിജന്‍സിന്റേതടക്കമുള്ള അന്വേഷണത്തില്‍  ഇതിനകം വ്യക്തമായിട്ടുണ്ട്. ഈ സ്ഥാപനത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് 31 ന് സൈനിക മേധാവികളടക്കം 19 പേര്‍ മരിച്ച വന്‍ സ്‌ഫോടനമുണ്ടായത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. അഞ്ച് ക്ലേമോര്‍ കുഴിബോംബുകളും 500 വെടിയുണ്ടകളും മറ്റുപകരണങ്ങളും കുറ്റിപ്പുറം പാലത്തിനടിയിലെത്തിയതെങ്ങിനെയെന്ന് സൈന്യവും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കണം.
ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന പുഴയോരത്ത് ഇത്രയും മാരകമായ ആയുധ ശേഖരം നിക്ഷേപിച്ചതില്‍ ദുരൂഹതയുണ്ട്. ശബരിമല തീര്‍ഥാടകര്‍ അക്രമിക്കപ്പെടാനിടയുണ്ടെന്ന പ്രചരണം സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണിത്. മലപ്പുറം ജില്ലയെ ടാര്‍ജറ്റ് ചെയ്തു കൊണ്ട് കലാപ ഭൂമിയാക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. 1992ല്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ അക്രമിക്കുന്നതിന് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരു ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലെ താനൂരിലായിരുന്നു.
കുറ്റിപുറത്ത് നിന്ന് ലഭിച്ച സൈനിക ആയുധങ്ങള്‍ ഏത് സമയത്ത് എവിടെയാണ് സൂക്ഷിച്ചിരുന്നതെന്നും ആരാണ് ഇത് കടത്തിയതെന്നും കൃത്യമായി കണ്ടെത്താന്‍ കഴിയുന്നതാണെന്നിരിക്കെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നതിനെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഭയപ്പെടുന്നത് കൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യ സുരക്ഷക്ക് ഉപയോഗപ്പെടുത്തേണ്ട ആയുധങ്ങള്‍ പോലും രാജ്യത്ത് സുരക്ഷിതമല്ലെന്നുള്ളത് ഗൗരവപൂര്‍വ്വം കണക്കിലെടുക്കാന്‍ അധികാരികള്‍ തയ്യാറാവണം. താരതമ്യേനെ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്നും പരിശോധിക്കണം. മാലേഗാവിലും സംജോത എക്‌സ്പ്രസിലും മറ്റും സ്‌ഫോടനങ്ങള്‍ നടത്താന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉപയോഗിച്ചത് മിലിട്ടറിയില്‍ നിന്ന് മോഷ്ടിച്ച സ്‌ഫോടക വസ്തുക്കളായിരുന്നുവെന്ന് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ദ് കര്‍ക്കരെ കണ്ടെത്തിയിരുന്നതാണ്. അതുകൊണ്ടു തന്നെ സൈനികായുധങ്ങള്‍ മിലിട്ടറി ക്യാമ്പില്‍ നിന്ന് കടത്തി കുറ്റിപ്പുറത്ത് എത്തിച്ച കരങ്ങളെ കണ്ടെത്തുവാനും അതിന്റെ പിന്നിലുള്ള ഗൂഡാലോചനകള്‍ വെളിച്ചത്ത് കൊണ്ട് വന്ന് പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. തുടര്‍ന്നും സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും.


വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍;
അജ്മല്‍ ഇസ്മായില്‍        : സംസ്ഥാന ജനറല്‍ സെക്രട്ടറി
ജലീല്‍ നീലാമ്പ്ര            : ജില്ലാ പ്രസിഡന്റ്, മലപ്പുറം
ടി.എം ഷൗക്കത്ത്             : ജില്ലാ സെക്രട്ടറി, മലപ്പുറം