SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

കേരള സര്‍ക്കാര്‍; ഭൂ മാഫിയകളുടെ ഏജന്റ് - എസ്.ഡി.പി.ഐ
SDPI
13 ഏപ്രില് 2018

കൊച്ചി: സ്വന്തമായി വീടില്ലാത്തവര്‍ക്ക് വാസയോഗ്യമായ മൂന്നുസെന്റുഭൂമിപോലും ലഭ്യമാക്കാന്‍ കഴിവില്ലാത്ത പിണറായി സര്‍ക്കാര്‍ വന്‍കിട ഭൂമാഫിയകളുടെ മുഖ്യ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.മനോജ്കുമാര്‍ ആരോപിച്ചു.
    സംസ്ഥാനത്ത് കൃഷി യോഗ്യമായ ഭൂമിയുടെ അഞ്ചര ശതമാനത്തിലധികം വരുന്ന ഭൂമി നൂറ്റാണ്ടുകളായി അനധികൃതമായി കൈവശംവച്ച് അനുഭവിച്ചുവരുന്ന ഹാരിസണ്‍സ്, കണ്ണന്‍ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി തുടങ്ങിയ വന്‍കിട കമ്പനികള്‍ക്ക് അനുകൂലമായ കോടതി വിധി കരസ്ഥമാക്കുവാന്‍ ഒത്താശ ചെയ്ത പിണറായി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മികത പോലും ഇല്ലാതായിരിക്കുകയാണ്.
    വിവിധ റിപ്പോര്‍ട്ടുകളെയും അവസാനം ഡോ. രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ കൈവശംവച്ചനുഭവിക്കുന്ന ഭൂമിയില്‍ അവര്‍ക്ക് യാതൊരവകാശവുമില്ലെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത് ദുരൂഹമാണ്.
    ഹാരിസണ്‍സിനു ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള മുന്നാധാരം കാണാതെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കമ്പനിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇങ്ങനെയൊരു മുന്നാധാരം നിലവിലില്ലെന്ന് ഈ കേസുമായി ബന്ധപ്പെട്ട് നിയമവൃത്തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട്. പൊതു ഖജനാവിലെ കോടിക്കണക്കിനു രൂപ ചിലവഴിച്ച് 2007-ല്‍ അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ അതിനുശേഷം മാറിമാറി ഭരിച്ച രണ്ടു മുന്നണികളും ഗൗരവം കാണിച്ചിട്ടില്ല.
    സംസ്ഥാനത്തെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് 2017 മെയ് 7-ാം തീയതി സര്‍വ്വകക്ഷി യോഗത്തില്‍ ഉറപ്പുകൊടുത്ത മുഖ്യമന്ത്രി പിന്നീട് ഭൂമാഫിയക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചത് പദവിയുടെ ഔദ്യോഗിക ദുരുപയോഗമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ പിണറായി വിജയന്‍ അയോഗ്യനാണ്.
    രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധ്യതയില്ലെന്ന് വാദം നിരത്തിയ നിയമ വകുപ്പു സെക്രട്ടറിയുടെ നിലപാടുകള്‍ ഏതു സാഹചര്യത്തിലായിരുന്നുവെന്ന് സ്വതന്ത്ര അന്വേഷണത്തിലൂടെ കണ്ടെത്തണം.
    സംസ്ഥാനത്ത് ഭൂരഹിതര്‍ വര്‍ധിച്ചുവരുമ്പോഴും വന്‍കിട മാഫിയകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന നയം ഒട്ടേറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.