പിണറായി സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് തിന്നുന്നു: പി അബ്ദുല്‍ ഹമീദ്
SDPI
08 നവംബർ 2019
കോഴിക്കോട്: അധികാരം നിലനിര്‍ത്തുന്നതിനും തുടര്‍ച്ച സാധിക്കുന്നതിനുമായി പിണറായി സ്വന്തം കുഞ്ഞുങ്ങളെ കൊന്നു തിന്നുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. പിണറായി ഇപ്പോള്‍ ഭയക്കുന്നത് കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ്കാരെയുമാണ്. അട്ടപ്പാടിയില്‍ മനുഷ്യരെ പച്ചക്ക് വെടിവെച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് അന്നം തിന്നുന്ന ആര്‍ക്കും ബോധ്യമാണ്. ഭരണ മുന്നണിയിലെ പ്രമുഖ കക്ഷിയും പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ നേതൃത്വവും ഇത് ഏറ്റുപറഞ്ഞിട്ടുള്ളതാണ്. ബോധ്യമാവാത്തതും പോലീസിനെ ന്യായീകരിച്ചതും പിണറായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ വെടിവെച്ചുകൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ തെരുവ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയില്‍ പോലീസിന് നേരെ ആക്രമമുണ്ടായപ്പോള്‍ തിരിച്ച് വെടിവെക്കുകയായിരുന്നുവെന്ന ന്യായം ഗുജറാത്തില്‍ നിരവധി ഏറ്റുമുട്ടലുകള്‍ക്ക് നേതൃത്വം കൊടുത്ത അമിത്ഷാ പറഞ്ഞ അതേ ന്യായമാണ്. ഏതൊരു പൗരനെയും ഭീകരനാക്കുന്നതിന് അമിത്ഷാ കേന്ദ്രത്തില്‍ നിയമം ചുട്ടെടുക്കുന്നു. പിണറായി കേരളത്തില്‍ നടപ്പിലാക്കുന്നു. ഇതാണ് കോഴിക്കോട് സ്വന്തം പാര്‍ട്ടിക്കാരും വിദ്യാര്‍ത്ഥികളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി കസ്റ്റഡിയിലെടുത്ത് തെളിവ് ചമക്കുന്നതിലൂടെ നടക്കുന്നത്. കേരള പോലീസിന്റെ ചെയ്തിയെയും പിണറയിയുടെ ന്യായ വാദത്തെയും പിന്തുണക്കുന്നത് സംഘപരിവാര സഹയാത്രികനായ മുന്‍ ഡി.ജി.പി സെന്‍കുമാറും ബി.ജെ.പി ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേഷും, കെ.സുരേന്ദ്രനുമാണെന്നതും യാദൃശ്ചികമാകില്ല . പിണറായിയെ നയിക്കുന്ന അദൃശ ചരട് ഇവിടെ വ്യക്തമാവുകയാണ്. യു.എ.പി.എക്ക് തങ്ങള്‍ എതിരാണെന്ന സി.പി.എം വാദം നുണയും കാപട്യവുമാണ്. 2014 ല്‍ മാവോ ബന്ധമാരോപിച്ച് തുറുങ്കിലടച്ച ശ്യാം ബാലകൃഷ്ണന് 1ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും അനുവദിച്ച് കൊണ്ട് ഹൈക്കോടതി വിധി വന്നപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീലുമായി പോയ പിണറായി സര്‍ക്കാര്‍ മാവോവാദിയെ മാത്രമല്ല അനുഭാവികളെയും അറസ്റ്റ് ചെയ്യല്‍ യു.എ.പി.എയില്‍ വകുപ്പുണ്ടെന്നാണ് വാദിച്ചത്. ആളുകളുടെ കണ്ണില്‍ പൊടിയിടാനും യുവാക്കളുടെ കുടുംബങ്ങളെ ഒപ്പം നിര്‍ത്തുവാനുമുള്ള നാടകമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് യു.എ.പി.എ ചുമത്തി കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളുടെ കാര്യത്തില്‍ പക്കട്ടി നടത്തിയതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. പൗര സമൂഹത്തിന്റെ നിതാന്ത ജാഗ്രതയിലൂടെയും ശക്തമായ ഇടപെടലിലൂടെയും മാത്രമേ പൗരവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നും അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.