അട്ടപ്പാടി വെടിവെപ്പ്: തന്റേടമുള്ള മുഖ്യമന്ത്രിയാണെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടണം- പി അബ്ദുല്‍ മജീദ് ഫൈസി
SDPI
08 നവംബർ 2019
തിരുവനന്തപുരം: സ്ത്രീ ഉള്‍പ്പെടെ നാലു പേരെ വെടിവെച്ചു കൊന്ന അട്ടപ്പാടി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അന്വേഷണ റിപോര്‍ട്ടുകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റേടം കാണിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. തണ്ടര്‍ബോള്‍ട്ടിന്റെ നടപടി ന്യായീകരിക്കുന്ന പിണറായി വിജയന്‍ അട്ടപ്പാടി വെടിവെപ്പിനെക്കുറിച്ച് സര്‍വകക്ഷിസംഘത്തെ നിയോഗിച്ച് സുതാര്യമായ അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും മജീദ് ഫൈസി ചോദിച്ചു. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്നു വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നത്. മാര്‍ച്ചില്‍ വൈത്തിരിയിലുണ്ടായ ഏറ്റുമുട്ടലില്‍ സി. പി ജലീല്‍ കൊല്ലപ്പെട്ട കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യരെ വെടിവെച്ചുകൊല്ലുന്ന പിണറായി സര്‍ക്കാരിനെതിരേ സെക്രട്ടറിയേറ്റിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ തെരുവ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം മുതലാളിത്ത താല്‍പ്പര്യങ്ങളുടെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ്. ഇടതുപക്ഷം ഭരിക്കമ്പോള്‍ മാത്രമാണ് മാവോവാദികളുമായി ഏറ്റുമുട്ടല്‍ നടക്കുന്നത്്. സി.പി.എം കമ്യൂണിസ്റ്റ് ആദര്‍ശത്തില്‍ നിന്നു വ്യതിചലിക്കുന്നത് കമ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന മാവോവാദികള്‍ ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നു. ഇത് സി.പി.എമ്മിന്റെ രാഷ്ട്രീയ അടിത്തറ ഇളക്കുമെന്ന ഭയമാണ് സി.പി.എമ്മിന്റെ ഈ മാവോവേട്ടയ്ക്കു പിന്നിലെ പ്രചോദനമെന്നും മജീദ് ഫൈസി വ്യക്തമാക്കി. ഭീകരനിയമമായ യു.എ.പി.എ വിഷയത്തില്‍ സി.പി.എം കാപട്യവും വഞ്ചനയുമാണ് തുടരുന്നത്. സി.പി.എമ്മിനും ബി.ജെ.പിക്കും ഇതില്‍ ഒരേ സ്വരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം തലങ്ങളില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം നേതാക്കള്‍ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (കരുനാഗപ്പള്ളി), എം കെ മനോജ് കുമാര്‍ (തിരൂര്‍), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്), തുളസീധരന്‍ പള്ളിക്കല്‍ (പാലക്കാട്), റോയി അറയ്ക്കല്‍ (കോട്ടയം), സംസ്ഥാന സെക്രട്ടറിമാരായ കെകെ അബ്ദുല്‍ ജബ്ബാര്‍ (പന്തളം), പി ആര്‍ സിയാദ് (പൂവാട്ടുപറമ്പ്), മുസ്തഫ കൊമ്മേരി (മട്ടന്നൂര്‍), സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍ (കാസര്‍കോഡ്), സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍ (ആലുവ), പി പി മൊയ്തീന്‍ കുഞ്ഞ് (തൊടുപുഴ), ഇ എസ് കാജാ ഹുസൈന്‍ (ഗുരുവായൂര്‍), സംസ്ഥാന സമിതിയംഗങ്ങളായ നൗഷാദ് മംഗലശ്ശേരി (അമ്പലപ്പുഴ), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കല്‍പ്പറ്റ) തുടങ്ങിയവര്‍ സംസാരിച്ചു.