കൊവിഡ് രോഗിയെ പീഢിപ്പിച്ച സംഭവം ലജ്ജാകരം: ആരോഗ്യവകുപ്പ് അധികൃതരും കുറ്റക്കാര്‍-എസ്.ഡി.പിഐ
SDPI
10 സെപ്റ്റംബർ 2020
തിരുവനന്തപുരം: കൊവിഡ് രോഗിയായ യുവതിയും ക്വാറന്റൈനില്‍ കഴിഞ്ഞ യുവതിയും പീഢനത്തിനിരയായ സംഭവം ലജ്ജാകരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. അടൂരില്‍ ആംബുലന്‍സില്‍ യുവതിയെ പീഢിപ്പിച്ച കേസില്‍ പ്രതിക്കെതിരേ എസ്.സി/ എസ്.ടി പീഢന വിരുദ്ധ വകുപ്പുകളും ചുമത്തണം. അര്‍ധരാത്രിയില്‍ യുവതിയെ ഒറ്റയ്ക്ക് ആബുലന്‍സില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കിയ ആരോഗ്യവകുപ്പധികൃതരുടെ വീഴ്ചയാണ് ക്രൂരമായ സംഭവത്തിന് കാരണമായത്. അതോടൊപ്പം ക്രിമിനലുകളും ഗുണ്ടകളും എങ്ങിനെ പിന്‍വാതിലൂടെ ഇത്തരം സ്ഥാനങ്ങളിലെത്തി എന്നു പരിശോധിക്കപ്പെടണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സാമൂഹിക ദ്രോഹികളെ പാലൂട്ടി വളര്‍ത്തുകയാണ് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും. കോവിഡ് രോഗികള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ പീഢനങ്ങള്‍ കേരളത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയിരിക്കുകയാണ്. അടൂരില്‍ ആംബുലന്‍സ് ഡ്രൈവറും കുളത്തൂപ്പുഴയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമാണ് നീചമായ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ അപകടത്തിലായിരിക്കുന്നു. പിഞ്ചു കുട്ടികള്‍ക്കു പോലും സുരക്ഷയില്ല. ബാലപീഢകരെ പോലും സംരക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊതുജനങ്ങള്‍ പോലിസ് അതിക്രമങ്ങള്‍ക്ക് ഇരയാകുമ്പോളാണ് രോഗികള്‍ ക്രൂരമായ പീഢനത്തിനിരയാകുന്നതെന്ന വിരോധാഭാസമാണ് നടക്കുന്നത്. കൊവിഡ് കേന്ദ്രങ്ങളില്‍ രാത്രി വൈകിയും സേവനം ചെയ്യുന്ന അധ്യാപകരുള്‍പ്പെടെയുള്ള വനിതകള്‍ക്ക് യാതൊരു സുരക്ഷയും ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിനാവുന്നില്ല. പീഢകരുടെ വിഹാരകേന്ദ്രമായി സംസ്ഥാനം മാറിയിരിക്കുന്നു. പീഢിപ്പിക്കുന്നവരോടൊപ്പം അതിന് ഒത്താശ ചെയ്യുന്നവരെയും പ്രതിയെ സംരക്ഷിക്കാന്‍ ഗൂഢാലോചന നടത്തുന്നവരെയും നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ഷാന്‍ ആവശ്യപ്പെട്ടു.