ആര്‍.എല്‍.വി രാമകൃഷ്ണന് വംശീയ വിവേചനം: ചെയര്‍പെഴ്‌സനെയും സെക്രട്ടറിയെയും തല്‍സ്ഥാനത്തു നിന്നു നീക്കണം- എസ്.ഡി.പി.ഐ
sdpi
03 ഒക്ടോബർ 2020
തിരുവനന്തപുരം: സംഗീത നാടക അക്കാദമിയുടെ സര്‍ഗ്ഗഭൂമിക എന്ന പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കുവാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിക്കുകയും വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ സംഭവത്തില്‍ അക്കാദമി ചെയര്‍പെഴ്‌സനെയും സെക്രട്ടറിയെയും തല്‍സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തി അന്വേഷിക്കണം. ഇടതു സര്‍ക്കാരിന്റെ കീഴിലുള്ള ഒരു സാംസ്‌കാരിക സ്ഥാപനം വംശീയമായ നിലപാട് എടുത്തത് അത്യന്തം അപകടകരമായ സാമൂഹിക സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ദലിതനായി എന്നതുകൊണ്ടു മാത്രം മികച്ച കലാകാരന് അവസരം നിഷേധിക്കപ്പെടുന്നത് ആധുനിക കാലഘട്ടത്തിലും വര്‍ണ വ്യവസ്ഥയും ജാതീയതയും താലോലിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്. അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായരാണ് തന്റെ അവസരം നിഷേധിച്ചതെന്ന് ഡോ.രാമകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇടതു സര്‍ക്കാര്‍ ആരെ ഭയന്നാണ് വംശീയ നിലപാടെടുത്ത രാധാകൃഷ്ണനെ വീണ്ടും പദവിയില്‍ തുടരാന്‍ അനുവദിക്കുന്നതെന്നു വ്യക്തമാക്കണം. കേരളാ നവോത്ഥാനമെന്നത് കേവലം മിഥ്യയാണെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവം. ഡോ.രാമകൃഷ്ണനെ അക്കാദമി പരിപാടിയില്‍ ഉള്‍പ്പെടുത്തി തെറ്റുതിരുത്തുവാന്‍ സര്‍ക്കാര്‍ ഉടന്‍ നിര്‍ദ്ദേശം നല്‍കണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.